വിശുദ്ധ ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആന്‍ എക്കാലവും സവിശേഷ ശ്രദ്ധയും ചര്‍ച്ചയും പഠനവും അര്‍ഹിച്ച വേദ ഗ്രന്ഥമാണ്. വിചാരപ്പെടുത്തലുകള്‍ക്ക് നല്ല പ്രാധാന്യം നല്‍കിയിട്ടുള്ള ആഖ്യാന ശൈലി എന്നതുകൊണ്ട് മാത്രമല്ല, ഒരു സമ്പൂര്‍ണ്ണ ഗ്രന്ഥം എന്ന നിലക്കും, തള്ളിക്കളയാനാവാത്ത സത്യങ്ങളുടെ സാക്ഷ്യത്വം എന്ന നിലക്കും സത്യാന്വേഷികളെ ഖുര്‍ആന്‍ എക്കാലവും ഹഠാദാകര്‍ഷിച്ചിട്ടുണ്ട്.

ഖുര്‍ആന്റെ വെളിച്ചമറിഞ്ഞു ദിശയറിഞ്ഞവരാണ് പ്രപഞ്ചത്തിന്റെ വൈവിധ്യ പ്രതിഭാസങ്ങളെ മാനവന്റെ മനനത്തിനും മനഃസുഖത്തിനും സഖവാസത്തിനും പാകപ്പെടുത്തിക്കൊടുത്തത്. വിഭവങ്ങളുടെ പങ്ക്‌വെപ്പ് പോലും നിര്‍ണ്ണയിച്ചു കൊടുത്തത് വിശ്വാസികളാണ്.

വിശുദ്ധ ഖുര്‍ആന്‍ കേവലം പുണ്യംകിട്ടാന്‍ ഉരുവിടുന്ന മന്ത്രങ്ങളല്ല. അത് ജൈവ സമ്പന്നമായ പ്രകൃതി സത്യങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളും കൂടിയാണ്.

ഗര്‍ഭാവസ്ഥയില്‍ നിന്ന് തുടങ്ങി ഗോളാന്തരങ്ങള്‍ക്കുമപ്പുറത്താണതിന്റെ വിചാരവൃത്തം. അത്‌കൊണ്ട് തന്നെ മനുഷ്യര്‍ ഖുര്‍ആന്‍ തേടിയെത്തുന്നു.

എത്രയെത്രെ പഠനങ്ങള്‍, അതിലെ കുറുവകള്‍ കാണാന്‍, കണ്ടുപിടിക്കാന്‍ വ്രതമെടുത്ത് അന്വേഷിച്ചവര്‍പോലും കുറ്റമറ്റ കൃതിയെന്ന നല്ലവാക്ക് നല്‍കിയാണ് തങ്ങളുടെ ഉദ്യമത്തില്‍ നിന്നും പിന്തിരിയാറ്.

`മനുഷ്യന്‍ അറിവില്ലാത്തതിന്റെ ശത്രു' എന്ന സത്യം ഇവിടേയും വഴിമാറിയിട്ടില്ലെന്ന് മാത്രം. അത് കൊണ്ട് ചിലരൊക്കെ ഖുര്‍ആനെ വിമര്‍ശിച്ചു നോക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പഠിക്കാന്‍ പുറപ്പെട്ടവരും പഠിച്ചവരും പഠിക്കാന്‍ കഴിയുന്നവരും കഴിഞ്ഞവരും വിശുദ്ധ ഖുര്‍ആന്റെ മുമ്പില്‍ വിനയാന്വിതരായി നിലകൊണ്ടു.
രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ്(റ)വില്‍ നിന്ന് തുടങ്ങിയുള്ള ഈ പ്രവാഹം ഇന്നും തുടരുകയാണ്. ഇനിയുമത് നിലക്കാതെ തുടരും. വറ്റീത്തീരാത്ത ഉറവപോലെ.

വിശുദ്ധ ഖുര്‍ആന്‍ പ്രധാനപ്പെട്ട ചില ക്രോഡീകരണ ഘടകവും, അതിലടങ്ങിയിട്ടുള്ള മറ്റു വിഷയങ്ങളുമാണ് താഴെ.
  • ഖുര്‍ആന്റെ ഭാഗങ്ങള്‍: 30 (മക്കിയ, മദനിയ്യ)
  • അദ്ധ്യായങ്ങള്‍: 114
  • സൂറത്ത് മക്കിയ്യ (ഹിജ്‌റക്ക് മുമ്പ് അവതരിച്ചത്): 86
  • സൂറത്ത് മദനിയ്യ (ഹിജ്‌റക്ക് ശേഷം അവതരിച്ചത്): 28
  • വാക്യങ്ങള്‍ : 6666
  • 6236 എന്നാണെന്നും ചില പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് `വഖ്ഫി'ന്റെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
  • അക്ഷരങ്ങള്‍: 323071
  • പദങ്ങള്‍: 77473
  • പദപ്രകാരമായാല്‍: 33258
  • എഴുത്തിലും, പദത്തിലുമുള്ള വ്യത്യാസം 9517 (പദങ്ങളില്‍ ശബ്ദാക്ഷരം ഒന്നായി ഗണിക്കപ്പെടും).
  • ഖുര്‍ആനില്‍ അക്ഷരങ്ങളെ അറിയിക്കുന്ന പുള്ളികള്‍: 156081
  • ഖുര്‍ആനിലെ സംബോധന രീതികള്‍ 7.
  • `ആകാശ`ത്തെക്കുറിച്ച് 115 ഇടങ്ങളിലും, `ഭൂമി'യെക്കുറിച്ച് 228 ഇടങ്ങളിലും പരാമര്‍ശങ്ങള്‍ ഉണ്ട്. `പര്‍വ്വത'ങ്ങളെക്കുറിച്ചുള്ള പരാമര്‍ശം 33 പ്രാവശ്യമുണ്ട്.
  • `നീ പറയുക' എന്നു തുടങ്ങുന്ന 332 പ്രയോഗങ്ങളുമുണ്ട്. `അവര്‍പറഞ്ഞു' എന്നു തുടങ്ങുന്നതും 332 തന്നെ. `മനുഷ്യര്‍' എന്ന പ്രയോഗം 65 സ്ഥലങ്ങളില്‍ കാണുന്നു.
  • `വിശ്വാസവും', അനുബന്ധകാര്യങ്ങളും 811
  • `നമസ്ക്കാരവും', `സക്കാത്തും' ഒന്നിച്ചു പറഞ്ഞ 82 പരാമര്‍ശങ്ങളുണ്ട് ഖുര്‍ആനില്‍.
  • വാഗ്ദാനങ്ങള്‍ 1000, താക്കീതുകള്‍ 1000
  • `സമാധാനത്തെ'ക്കുറിച്ചുള്ള പരാമര്‍ശം 50
  • നന്മകളടങ്ങിയ പ്രവര്‍ത്തികളെ സംബന്ധിച്ചുള്ള പരാമര്‍ശം 50
  • `അപകടങ്ങളെ'സംബന്ധിച്ചുള്ള പരാമര്‍ശം 75
  • നന്ദിയെക്കുറിച്ചുള്ള പരാമര്‍ശം 75
  • മനുഷ്യരുടെ പ്രത്യക്ഷ വിരോധിയായ `ഇബ്‌ലീസിനെ'ക്കുറിച്ചു 11 സ്ഥലങ്ങളില്‍ പരാമര്‍ശിക്കുമ്പോള്‍ 117 സ്ഥലങ്ങളില്‍ `പ്രതിക്രിയകളെ' സംബന്ധിച്ചുള്ള പരാമര്‍ശവും, അതിന്റെ ഒരിരട്ടി 234 സ്ഥലങ്ങളില്‍ `പാപമോചനത്തെ'ക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്.
  • `ഞെരുക്കം' പറഞ്ഞതിന്റെ മൂന്നിരട്ടിയാണ് `എളുപ്പം' പരാമര്‍ശിച്ചത്. `ഞെരുക്കത്തെ'ക്കുറിച്ച് 12 സ്ഥലങ്ങളിലും, `എളുപ്പത്തെ'ക്കുറിച്ച് മൂന്നിരട്ടിയായ 36 സ്ഥലങ്ങളിലും വിവരിക്കുന്നു.
  • `ദിവസം'(യൗം) എന്ന വാക്ക് ഖുര്‍ആനില്‍ 365 തവണകളാണ് ഉപയോഗിച്ചിരിക്കുന്നത്. `മാസങ്ങള്‍' എന്ന പദം 12 സ്ഥലങ്ങളിലുമുണ്ട്. `സ്വര്‍ഗ്ഗത്തെ'ക്കുറിച്ച് 66 സ്ഥലങ്ങളിലും, `നരകത്തെ'ക്കുറിച്ച് 126 സ്ഥലങ്ങളിലും അല്ലാഹു പ്രസ്താവിക്കുന്നുണ്ട്.
  • `ഫുര്‍ഖാന്‍' എന്ന വാക്ക് 7 സ്ഥലങ്ങളില്‍ വന്നു. (വിശുദ്ധ ഖുര്‍ആന്റെ പര്യായപദത്തില്‍ പെട്ടതാണ് ഫുര്‍ഖാന്‍). `ഐഹികലോകത്തെ'ക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ 115 തവണ പരാമര്‍ശിച്ചപ്പോള്‍, `പരലോക'ത്തെക്കുറിച്ചും 115 സ്ഥലങ്ങളില്‍ തന്നെ പരാമര്‍ശം വന്നിട്ടുണ്ട്.
  • വിശുദ്ധ ഗ്രന്ഥത്തിന്റെ രചന ദൈവികമാണെന്നതിലേക്കുള്ള ശക്തവും, വ്യക്തവുമായ ചില ക്രോഡീകരണങ്ങളാണിതൊക്കെ. മനുഷ്യരചനക്ക് അപ്രാപ്യവും, അസാധ്യവുമാണ് ഇത്തരം ക്രോഡീകരണങ്ങള്‍.
  • `മലക്കുകളെ' ക്കുറിച്ചുള്ള പരാമര്‍ശം 88, പിശാചുക്കളെ ക്കുറിച്ചുള്ള പരാമര്‍ശം 88
  • `സല്‍പ്രവര്‍ത്തനങ്ങളെ'ക്കുറിച്ചുള്ള പരാമര്‍ശം (സ്വാലിഹത്ത്) 167, `ദുഷ്പ്രവര്‍ത്തനങ്ങളെ' കുറിച്ചുള്ള പരാമര്‍ശം (സയ്യിആത്ത്) 167
  • ഇതൊക്കെ വിശുദ്ധ ഖുര്‍ആനില്‍ വേറിട്ടും, വ്യത്യസ്ത സ്ഥലങ്ങളിലുമാണെന്നുകൂടി നാമറിയണം.
  • മരണം, `നാശം' എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം 145
  • ജീവിതവും, അനുബന്ധവും സംബന്ധിച്ചുള്ള പരാമര്‍ശം 145
  • `സ്‌നേഹം' (മുഹബ്ബത്ത്) എന്ന പദം 83 സ്ഥലങ്ങളിലും `വഴിപ്പെടല്‍' (ത്വാഅത്ത്) അതുപോലെ 83 സ്ഥാനങ്ങളില്‍ തന്നെ വന്നിരിക്കുന്നു.
  • ``സന്മാര്‍ഗ്ഗ ദര്‍ശനം'' (ഹുദാ) എന്ന പരാമര്‍ശം 79
  • ``കാരുണ്യം'' (റഹ്മത്ത്) എന്ന പരാമര്‍ശം 79
  • കാഠിന്യത്തെക്കുറിച്ച് വിവരണം 102, ക്ഷമയെക്കുറിച്ചുള്ള വിവരണം 102
  • 2699 സ്ഥലങ്ങളില്‍ `അള്ളാഹു' എന്ന വിശുദ്ധ നാമം പറയുന്നുണ്ട്. `റഹ്മാന്‍' എന്ന ദൈവ നാമം 170 സ്ഥലങ്ങളിലുമുണ്ട്. `റഹീം' എന്ന മറ്റൊരു നാമം 228 സ്ഥലങ്ങളിലും വന്നിരിക്കുന്നു. `മലിക്'(രാജാവ്) എന്ന വാക്ക് 5 സ്ഥലങ്ങളിലുമുണ്ട്.
  • ഏറ്റവും വലിയ അധ്യായം `അല്‍ബഖറ', പിന്നെ ക്രമപ്രകാരം `ആലുഇംറാന്‍', `അന്നിസാഅ്', എന്നിവയാണ്. 14 ഇടങ്ങളില്‍ സാഷ്ടാംഗം ചെയ്യല്‍ സുന്നത്തുള്ള പരാമര്‍ശമുണ്ട്. പ്രതേയകമായ ഈ വചനങ്ങള്‍ ഉരുവിട്ടാല്‍ ഏത് വിശ്വാസിയും അല്ലാഹുവിനെ വണങ്ങി ഒരു ``സുജൂദ്'' ചെയ്യണം. തുടക്കം `ഫാത്തിഹ' ഒടുക്കം `സൂറത്തുന്നാസ്'.
  • വിശുദ്ധ ഖുര്‍ആന്റെ മൂന്നിലൊന്ന് `ഫാത്തിഹ' മുതല്‍ (`സൂറത്തുത്തൗബ') 99-ാം ആയത്ത് വരെ. വിശുദ്ധ ഖുര്‍ആന്റെ മധ്യഭാഗം `അല്‍കഹ്ഫ്' സൂറയിലെ 19-ാം വാക്യത്തിലെ `വല്‍യതലഥ്വഫ്' എന്ന പദം. വിശുദ്ധ ഖുര്‍ആന് എണ്ണമറ്റ വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടു. 18 റാത്തല്‍ മഷി ഉപയോഗിച്ച് വ്യാഖ്യാനം എഴുതിയ മഹാ പണ്ഡിതരും ചരിത്രത്തില്‍ ഉണ്ട്.
  • ``ലൈലത്തുല്‍ഖദ്‌റ്'' എന്ന വിശേഷ രാത്രി റമസാന്‍ 27-ന്നാണെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നതിന്റെ തെളിവ്. മേല്‍ പരാമര്‍ശം അടങ്ങിയ സൂറത്തില്‍ 3 തവണ ലൈലത്തുല്‍ ഖദ്‌റ് എന്ന പരാമര്‍ശം ഉണ്ട്. മൂന്നിലും കൂടി 27 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മേല്‍ സൂക്തത്തില്‍ 30 പതങ്ങളാണുള്ളത്. അതില്‍ ``ഹിയ'' എന്ന പദം 27-ാമത് വരുന്നു. ``ഹിയ'' എന്ന പദമാണെങ്കിലോ ലൈലത്തുല്‍ ഖദറിനെ സൂചിപ്പിക്കുന്നു.
  • മഹാന്മാരായ സ്വഹാബികളില്‍ ചിലര്‍ മുഹമ്മദ് നബി(സ)യുടെ വഫാത്ത് 63 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ സംഭവിക്കുമെന്ന് ദീര്‍ഗ്ഗ ദര്‍ശനം ചെയ്തു. സമുദായത്തിന്ന് അതുവഴി വമ്പിച്ച നഷ്ടം വരുമെന്നും ഇതവര്‍ എങ്ങനെ മനസ്സിലാക്കിയെന്നല്ലേ.
  • തന്റെ അവധി എത്തിക്കഴിഞ്ഞാല്‍ ഒരൊറ്റ മനുഷ്യനെയും അല്ലാഹു പിന്തിച്ചിടുകയില്ല എന്ന സൂക്തം പരിശുദ്ധ ഖുര്‍ആനിലെ 63-ാം അദ്ധ്യായത്തിന്റെ അവസാന സൂക്തമാണ്. ആ സൂറത്ത് പൂര്‍ത്തിയാക്കുന്നത് ഈ ആയത്തോടെയാണെന്നര്‍ത്ഥം. അതിന്റെ തൊട്ടുപിന്നില്‍ വരുന്ന സൂറത്താകട്ടെ, `അത്തഗാബുന്‍' നഷ്ടം വെളിപ്പെടുക എന്നാണര്‍ത്ഥം.
  • ഇതുപോലെ മര്‍യം സൂറത്തില്‍ ഈസാനബിയുടെ ഒരു പ്രസ്താവ്യമുണ്ട്. `ഇന്നീ' മുതല്‍ `ഹയ്യാ' വരെ (30-33). ഈ പ്രസ്താവം അവസാനിക്കുന്നത് 33-ാം സൂക്തത്തിലാണ്. ഈ പ്രസ്താവത്തിന്റെ ആകെ പദങ്ങളുടെ എണ്ണമോ, 33 തന്നെ. ഈസാനബു(അ) ഈ ഭൂമുഖത്തുണ്ടായിരുന്നതോ, 33 വയസ്സുവരെ.
  • 702-ാം ആണ്ടില്‍ ഈജിപ്തില്‍ വലിയൊരു ഭൂകമ്പമുണ്ടായി. അനേകം നാശനഷ്ടങ്ങള്‍ വിതറിയ ദുരന്തം. ഇതിനെക്കുറിച്ച് പ്രസിദ്ധ ഈജിപ്ഷ്യന്‍ ചരിത്രകാരന്‍ യൂസുഫ്ബ്‌നു തഗ്‌രിബാദി അബുല്‍മഹാസിന്‍ തന്റെ `അന്നുജൂമുസ്സാഹിറ ഫീതാരീഖി മിസ്‌റ വല്‍ഖാഹിറ' എന്ന ഗ്രന്ഥത്തില്‍ (8:207) വിവരിച്ചിട്ടുണ്ട്.
  • ഈ ഭൂകമ്പവും ചില ഈജിപ്തുകാര്‍ ഖുര്‍ആനില്‍ നിന് കണ്ടുപിടിച്ചു കളഞ്ഞു. എങ്ങനെയന്നെല്ലേ, ഭൂമി പ്രകമ്പനം കൊണ്ടുകഴിഞ്ഞാല്‍ എന്നു തുടങ്ങുന്ന ഒരധ്യായമുണ്ട് ഖുര്‍ആനില്‍. (സൂറത്തുസ്സല്‍സല). അതിന്റെ ആദ്യപദം അതവാ പ്രകമ്പനം എന്നതിനുതൊട്ടുമുമ്പുള്ള പദം `ഇദാ' എന്നതാണ്. രണ്ടു അലിഫും ഒരു പുള്ളിയുള്ള ദാലും. സംഖ്യാ ശാസ്ത്രമനുസരിച്ച് അലിഫിന്റെ മൂല്യം ഒന്ന് ആണ്. രണ്ടലിഫിന് രണ്ട്. പുള്ളിയുള്ള ദാലിന്റെ മൂല്യമാകട്ടെ എഴുന്നൂറ്. അപ്പോള്‍ എഴുന്നൂറ്റി രണ്ട്. അങ്ങനെയാണ് എഴുന്നൂറ്റിരണ്ടാമാണ്ടിലെ ഈജിപ്തിലുണ്ടായ ഭൂകമ്പം ഖുര്‍ആനില്‍ നിന്നു കണ്ടുപിടിക്കപ്പെട്ടത്.
  • പൂര്‍വ്വികരായ മനുഷ്യരുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം റെക്കോര്‍ഡ് ചെയ്തു പുനരവതരിപ്പിക്കാന്‍ അനതി വിദൂരഭാവിയില്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നത്. സോക്രട്ടീസിന്റെയും ഗലീലിയോവിന്റെയും അലക്‌സാണ്ടറുടെയും മറ്റും പ്രഭാഷണങ്ങളും പ്രസ്താവങ്ങളും സ്വന്തം കാതുകൊണ്ട് കേള്‍ക്കാന്‍ ഇതുവഴി ആധുനിക മനുഷ്യര്‍ക്ക് കഴിയും,.
  • എന്നാല്‍ ഈ പുതുപുത്തന്‍ വിവരവും ഖുര്‍ആനില്‍ നിന്നു ഗ്രഹിക്കാമെന്ന് ആധുനിക പണ്ഡിതന്മാര്‍ പറയുന്നു. എവിടെയെന്നല്ലേ, സൂറത്തുല്‍ ഖമറില്‍ ഇങ്ങിനെ കാണാം. അവര്‍ പ്രവൃത്തിച്ച മുഴുന്‍ കാര്യങ്ങളും ഏടുകളിലുണ്ട്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെടുന്നുണ്ട്. (52, 53).