എന്തുകൊണ്ട് ഇസ്‌ലാം

പ്രപഞ്ച നാഥനായ അല്ലാഹു മനുഷ്യനെ ഉന്നതനും ഉല്‍കൃഷ്ടനുമായി സൃഷ്ടിച്ചു. വിശേഷബുദ്ധിയും വിവേചന ശക്തിയും ഇതര ജീവികള്‍ക്കില്ലാത്ത പല വിശിഷ്ട ഗുണങ്ങളും നല്‍കി മനുഷ്യനെ അവന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അങ്ങനെ ഈ ലോകത്ത് പല പരിവര്‍ത്തനങ്ങളും നേട്ടങ്ങളും മനുഷ്യ പരിശ്രമത്താലുണ്ടായി. ഇപ്പോഴുമുണ്ടാകുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇതിലും അത്ഭുതകരമായവ ഉണ്ടാവുകയും ചെയ്യാം.
ഭൂഗോളത്തില്‍ മാത്രമല്ല ഇത്. ഉപരിഗോളങ്ങളില്‍ ചിലതിനെപ്പോലും മനുഷ്യന്‍ തന്റെ പാദത്തിന്‍ കീഴിലാക്കിയിരിക്കുന്നു. മറ്റു ചിലതിനെ കീഴടക്കാന്‍ ആവേശപൂര്‍വ്വം ചിറകുവിടര്‍ത്തി പറന്നുയര്‍ന്നു കൊണ്ടിരിക്കയാണവര്‍. അല്ലാഹുവിന്റെ അളവറ്റ കഴിവിനെയും അവന്‍ മനുഷ്യനു നല്‍കിയ അവര്‍ണ്ണനീയമായ കാരുണ്യത്തെയും ഇവ വിളിച്ചോതുന്നു.
എന്നാല്‍ മനുഷ്യന്‍ എത്രതന്നെ ഉന്നതനും ഉല്‍കൃഷ്ടനുമാണെങ്കിലും അവന്‍ എത്രമാത്രം അത്ഭുതം സൃഷ്ടിക്കുന്നവാനാണെങ്കിലും അവന് അല്ലാഹു നല്‍കിയ ഗുണങ്ങള്‍ക്ക് ഒരു പരിധിയും പരിമിതിയുമുണ്ട്. അതിനപ്പുറം കടക്കാന്‍ അവന് സാധിക്കുകയില്ല.
മനുഷ്യന്റെ കേള്‍വിക്ക് ഒരു പരിധിയുണ്ട്. അതിനപ്പുറം കേള്‍ക്കാന്‍ അവനു കഴിയില്ല. കാഴ്ചക്ക് ഒരു പരിധിയുണ്ട്, അതിനപ്പുറം കാണാനവനു കഴിയില്ല. എന്തിനധികം മുന്നോട്ടു നോക്കുന്ന ഒരു മനുഷ്യന്റെ പിന്നില്‍ എന്തു നടക്കുന്നുവെന്ന് അവന്‍ കാണുന്നില്ല.
`അശക്തനായിട്ടത്രെ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്' എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. (4:28)
ഒരുറുമ്പിന്റെ കടിയേല്‍ക്കാന്‍ മനുഷ്യനു കഴിവില്ല. ഒരിക്കല്‍ കണക്കിലധികം ശോധനയുണ്ടായാല്‍ അവന്‍ ക്ഷീണിച്ചു തളര്‍ന്നു വീഴുന്നു. മരണം ഒരിക്കല്‍ തന്നെ പിടികൂടുമെന്ന് അവന്‍ ദൃഡമായി വിശ്വസിക്കുന്നു. പക്ഷെ, അതെപ്പോള്‍ സംഭവിക്കുമെന്ന് അവനറിയില്ല. പാവം മനുഷ്യന്‍ എത്ര ബലഹീനന്‍!.
അല്ലാഹു മനുഷ്യനു നല്‍കിയ അമൂല്യ സമ്പത്താണല്ലോ ബുദ്ധി. ലോകത്ത് ഈ കാണുന്ന പരിവര്‍ത്തനങ്ങളെല്ലാം മനുഷ്യനുണ്ടാക്കിയത് ബുദ്ധി ഉപയോഗിച്ചാണ്. എന്നാല്‍ ബുദ്ധിക്ക് സ്വയം പര്യാപ്തിയില്ല. ബുദ്ധിയുടെ റിപ്പോര്‍ട്ടര്‍മാരായ ശ്രവണം, ദര്‍ശനം, സ്പര്‍ശനം, ഘ്രാണം, ആസ്വാദനം എന്നിവ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ബുദ്ധി ഗവേഷണം നടത്തുകയും തീരുമാനത്തിലെത്തുകയും ചെയ്യുന്നത്. അവ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പലപ്പോഴും തെറ്റു സംഭവിക്കാറുണ്ട്. അതിനാല്‍ ബുദ്ധി എത്തിച്ചേരുന്ന നിഗമനങ്ങളിലും തെറ്റുപറ്റും. അതാണ് ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളിലും അഭിപ്രായങ്ങളിലും അബദ്ധം പിണയാന്‍ കാരണമാകുന്നത്.
പഞ്ചറിപ്പോര്‍ട്ടര്‍മാര്‍ക്ക് തെറ്റുപറ്റുന്നതിന്റെ ഒരു ഉദാഹരണം കാണുക: കൂടുതല്‍ വിശ്വസ്ഥതയുള്ള റിപ്പോര്‍ട്ടര്‍ ദൃഷ്ടിയാണ്. കണ്ണുകൊണ്ടു കണ്ടാല്‍ പിന്നെ അബദ്ധം പറ്റില്ലല്ലോ. എന്നാല്‍ കണ്ണിനും ചിലപ്പോള്‍ അബദ്ധം പിണയും. ഉദാഹരണമായി നക്ഷത്രങ്ങള്‍ നിറഞ്ഞ ഒരു രാത്രി ആകാശത്തേക്ക് നാം നോക്കുക. നമ്മുടെ ദൃഷ്ടിയില്‍ അവ വളരെ ചെറുതായിരിക്കും. എന്നാല്‍ അവയില്‍ പലതും ഭൂമിയെക്കാള്‍ എത്രയോ വലുതാണെന്നതാണ് വാസ്തവം!.
നല്ല വെയില്‍, നട്ടുച്ച സമയം. ഒരു കോലെടുത്ത് വെയിലത്തു തറച്ചു നോക്കുക. കോല്‍ നിശ്ചലമായതു പോലെ അതിന്റെ നിഴലും നിശ്ചലമായിരിക്കും. നമ്മുടെ ദൃഷ്ടിയില്‍ വാസ്തവത്തില്‍ ആ നിഴല്‍ ചലിച്ചുകൊണ്ടിരിക്കുന്നു!. നയനങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റു റിപ്പോര്‍ട്ടര്‍മാരുടെ കാര്യം പറയേണ്ടതില്ലല്ലോ.
വിജ്ഞാന രംഗത്തെക്കുറിച്ചു ചിന്തിച്ചാലും മനുഷ്യന്‍ വളരെ പിന്നിലാണെന്നു കാണാം. അവന്‍ എത്രവലിയ വിജ്ഞാനിയാണെങ്കിലും അവന്‍ നെടിയെടുത്ത അറിവ്, നേടാനുള്ള അറിവിനെ അപേക്ഷിച്ചു വളരെ തുച്ഛമാണ്. അല്ലാഹു പറയുന്നു:
 `തുച്ഛമായ അറിവു മാത്രമാണ് നിങ്ങള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്'. (17:85)
 `നിങ്ങള്‍ക്ക് ഗുണമുള്ള ഒരു കാര്യം (അത് ഗുണമാണെന്നറിയാത്തതു കൊണ്ട്) നിങ്ങള്‍ വെറുത്തേക്കാം. നിങ്ങള്‍ക്കു ദോഷമുള്ള ഒരു കാര്യം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്നും വരാം'. അല്ലാഹു പറയുന്നു: `നിങ്ങള്‍ അറിയുന്നില്ല'. (2:216)
തനിക്കു ഗുണമേത് ദോഷമേത് എന്നു തിരിച്ചറിയാനുള്ള കഴിവു തന്നെ പലപ്പോഴും മനുഷ്യനില്ലെന്ന് ഈ വചനങ്ങള്‍ കുറിക്കുന്നു. ലോകത്ത് ഇന്നു നടമാടിക്കൊണ്ടിരിക്കുന്ന സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഈ പരമസത്യത്തെ സാക്ഷീകരിക്കുന്നു. ചുരുക്കത്തില്‍ മനുഷ്യന്‍ ഒരു നിലക്ക് ഉന്നതനും, യോഗ്യനുമാണെങ്കില്‍ മറ്റൊരു നിലക്ക് അവന്‍ അറിവിലും കഴിവിലും മറ്റും വളരെ പ്രാപ്തി കുറഞ്ഞവനുമാണ്.
എന്നാല്‍ മനുഷ്യന്‍ ഇതരജീവികളില്‍ നിന്നു തികച്ചും വ്യത്യസ്ഥനാണ്. വിശേഷബുദ്ധി കൊണ്ട് അനുഗ്രഹീതനും അഖില ലോക രക്ഷിതാവായ അല്ലാഹുവിന്റെ ആദരത്തിനും ബഹുമാനത്തിനും പാത്രീഭൂതനുമാണവന്‍. അതുകൊണ്ടു തന്നെ വര്‍ഷക്കാലത്തെ മഴക്കു മുളച്ചു പൊങ്ങി തഴച്ചു വളര്‍ന്നു വേനല്‍ക്കാലത്തെ വെയിലേറ്റു ഉണങ്ങിക്കരിഞ്ഞു നശിച്ചു പോകുന്ന സസ്യലതാതികളെപ്പോലെ ഏതാനും കാലത്തെ ഐഹിക ജീവിതം ആസ്വദിച്ച് മരണത്തോടെ എന്നെന്നേക്കുമായി ജീവിതം അവസാനിപ്പിക്കേണ്ടവനല്ല മനുഷ്യന്‍. മരണശേഷവും ജീവിതം തുടരണം, അനശ്വര ജീവിതം. മനുഷ്യന്റെ സമുന്നത നിലപാട് അന്വര്‍ത്ഥമാകുന്നത് അപ്പോഴാണ്. ഇവിടെ അവതരിച്ച പ്രവാചകന്മാരെല്ലാം പ്രഖ്യാപിച്ചതും അതുതന്നെ. ബുദ്ധിക്ക് നിരക്കാത്തതൊന്നും അതിലില്ല. മരണാനന്തര ജീവിതത്തിനാണ് പരലോക ജീവിതമെന്നു പറയുന്നത്.
ഇഹലോകത്തും പരലോകത്തും സമാധാനപരവും സുരക്ഷിതവും, സന്തുഷ്ടവുമായ ഒരു ജീവിതം കൈവരിക്കാന്‍ യാതൊരു വ്യവസ്ഥയും നിയന്ത്രണവുമില്ലാതെ തന്നിഷ്ടപ്രകാരം ജീവിതം നയിച്ചാല്‍ സാധ്യമാകുമോ? ഇല്ലെന്നുള്ളത് സ്പഷ്ടമാണ്. അതിന്റെ ഫലം പരസ്പരാക്രമണവും രക്തച്ചൊരിച്ചിലുമായിരിക്കും. അതിനാല്‍ ആകര്‍ഷകവും അന്യൂനവുമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ അവന്റെ ജീവിതത്തെ ക്രമീകരിക്കണം.
ഇരുലോകത്തും ജീവിത സുരക്ഷിതത്വത്തിന് പര്യാപ്തമായ കുറ്റമറ്റ ഒരു ജീവിത പദ്ധതി ആരു തയാറാക്കും? അതിന് മനുഷ്യനു കഴിയുമോ? ഇല്ലെന്നുള്ളത് വളരെ വ്യക്തം. അതുകൊണ്ട് കരുണാവാരിധിയായ അല്ലാഹു തന്നെ മാനവരാശിയുടെ ഇഹപരജീവിതം സുരക്ഷിതമായിരിക്കുവാന്‍ തികച്ചും പര്യാപ്തമായ ഒരു ജീവിത പരിപാടി തയാറാക്കി. അത് മനുഷ്യകുലത്തെ അറിയിക്കേണ്ടതിനായി അവരില്‍ നിന്നു തന്നെ പ്രവാചകന്മാരെ അവന്‍ തെരെഞ്ഞെടുത്തു. അവര്‍ മുഖേന പ്രസ്തുത പരിപാടി അവന്‍ മാനവവര്‍ഗ്ഗത്തെ അറിയിച്ചു. ആ പരിപാടിക്ക് അവന്‍ തന്നെ നല്‍കിയ നാമമാണ് ഇസ്‌ലാം.
അല്ലാഹു പറയുന്നു:
 
`നിശ്ചയം അല്ലാഹുവിങ്കല്‍ അംഗീകൃതമായ ദീന്‍ ഇസ്‌ലാം മാത്രമാണ്'. (3:19)
ദീന്‍ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് മനസാ-വാചാ-കര്‍മ്മണാ അല്ലാഹുവിന് കീഴ്‌പ്പെട്ടു കൊണ്ടുള്ള ജീവിതമാണ്. ഇസ്‌ലാമാകുന്ന ജീവിത പരിപാടി ബലമായി പിടിക്കണമെന്നാണ്.
 
`നിങ്ങള്‍ സംഘടിതരായിക്കൊണ്ട് അല്ലാഹുവിന്റെ പാശം ബലമായി പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്' (3:103) എന്ന് അല്ലാഹു പറഞ്ഞതിന്റെ താല്‍പര്യവും മറ്റൊന്നല്ല. `പാശം' എന്നതിന്റെ വിവക്ഷ ഇസ്‌ലാമാണ്. അല്ലാഹു പറയുന്നു: `നിശ്ചയം നിങ്ങള്‍ മുസ്‌ലിംകളായിട്ടല്ലാതെ മരിക്കരുത്'. (3:102)
മുസ്‌ലിംകളായി മരിക്കേണ്ടതിനായി ജീവിതകാലമൊക്കെയും ഇസ്‌ലാമിക നിയമങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിച്ചു പോരണമെന്നാണ് ഇതിന്റെ താല്‍പര്യം. ഇസ്‌ലാമില്‍ നിന്നു വ്യതിചലിച്ചു പോകുന്നതിനെ കുറിച്ചുള്ള ശക്തിയായ താക്കീത് ഇതിലടങ്ങിയിട്ടുണ്ട്. ഇസ്‌ലാമിനു പുറത്തുള്ള ഏതെങ്കിലും ജീവിതമാര്‍ഗ്ഗം ആരെങ്കിലും സ്വീകരിച്ചാല്‍ അത് കടുത്ത അപകടമാണ്. അല്ലാഹു പറയുന്നു:
 
`ഇസ്‌ലാമല്ലാത്ത ഏതെങ്കിലും മതം ആരെങ്കിലും അന്വേഷിക്കുന്നുവെങ്കില്‍ അത് അവനില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതേയല്ല. അവന്‍ പരലോകത്ത് നഷ്ടം സംഭവിച്ചവനാവുകയും ചെയ്യും'. (3:85)
ഇസ്‌ലാമിനു വിരുദ്ധമായ ഒരു ജീവിതരീതി ആരു കൈകൊണ്ടാലും അത് അല്ലാഹു സ്വീകരിക്കില്ല. മാത്രമല്ല പരലോകത്ത് അവര്‍ക്ക് കനത്ത നഷ്ടവും ദുഃഖവുമാണ് അനുഭവപ്പെടുക.
ഇത്രയും പറഞ്ഞതില്‍ നിന്ന് പരിശുദ്ധ ഇസ്‌ലാം അല്ലാഹു തയാറാക്കിയ ജിവിത പദ്ധതിയാണെന്നും തന്നിമിത്തം അതില്‍ തെറ്റുപറ്റുകയില്ലെന്നും അത് അല്ലാഹു മനുഷ്യനു നല്‍കിയ ഒരു അമൂല്യനിധിയാണെന്നും അത് മുറുകെ പിടിക്കുന്നതിലാണ് ഇഹപരവിജയമെന്നും അവ കൈവെടിയുന്നത് കനത്ത നഷ്ടമാണെന്നും വ്യക്തമായല്ലോ.
മഹാനായ ഇമാം ഗസ്സാലി (റ) പറയുകയാണ്: ``മനുഷ്യാ! ഇഹലോകത്തെ അല്ലാഹു സൃഷ്ടിച്ച കാലത്തു തന്നെ നിന്നെയും സൃഷ്ടിക്കുകയും എന്നിട്ട് അല്ലാഹു നിന്നെ മുസ്‌ലിമാക്കിയ അനുഗ്രഹത്തിന് എന്നെന്നും നീ നന്ദിചെയ്യുകയും ചെയ്താലും അത് നിന്നെ അവന്‍ മുസ്‌ലിമായി സൃഷ്ടിച്ച അനുഗ്രഹത്തിന് മതിയായ നന്ദിയാവുകയില്ല''.
അപ്പോള്‍ അല്ലാഹു നമ്മെ മുസ്‌ലിമായി സൃഷ്ടിച്ച അനുഗ്രഹം അളന്നോ തൂക്കിയോ കണക്കാക്കാന്‍ പറ്റുമോ?
മുസ്‌ലിംകളുടെ സന്തതികള്‍ ജനിക്കുമ്പോള്‍ തന്നെ മുസ്‌ലിമായിട്ടാണ് ജനിക്കുകയെന്ന് പണ്ഡിതലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായമുണ്ട്. ജന്മനാ ആരും മുസ്‌ലിമാകുന്നില്ല എന്ന ജമാഅത്തെ ഇസ്‌ലാമിക്കാരുടെ വാദം തെറ്റാണ്. സത്യവിരുദ്ധവുമാണ്.
ഒരു അമുസ്‌ലിം മുസ്‌ലിമാകണമെങ്കില്‍ രണ്ടു ശഹാദത്ത് കലിമയുടെ അര്‍ത്ഥമറിഞ്ഞു മനസ്സിലുറപ്പിച്ചു നാവുകൊണ്ട് ഉച്ചരിച്ചേ മതിയാകൂ.
ഇസ്‌ലാം എന്നത് വിശ്വാസമില്ലാത്ത ചില പ്രവര്‍ത്തനങ്ങളോ പ്രവര്‍ത്തനമില്ലാത്ത ചില വിശ്വാസങ്ങളോ അല്ല. മറിച്ച് പരിപാവനമായ ചില വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമടങ്ങിയ ഒരു നിയമസംഹിതയാണ്.